District News
പിറവം: കുമരകം-നെടുമ്പാശേരി റോഡിന്റെ ഭാഗമായുള്ള പെരുവ-പിറവം-പെരുവംമുഴി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) കീഴിൽ കുമരകം-നെടുമ്പാശേരി റോഡിന്റെ ഭാഗമായാണ് പെരുവംമുഴി റോഡിന്റെ നിർമാണം നടക്കുന്നത്.
പുനരാരംഭിച്ച നിർമാണ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പാലങ്ങളും കലുങ്കുകളും പൂർത്തിയാക്കാനാണ് തീരുമാനം. പിറവം-കക്കാട് റോഡിലുള്ള പടവെട്ടിപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കുപ്പിക്കഴുത്തു പോലുള്ള പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനം മാത്രമാണ് കടന്നുപോകാനാവുക. ഇവിടെ സമാന്തരപാത നിർമിച്ച ശേഷം പാലം പൊളിക്കും. പാലം പൊളിച്ചു പുനർനിർമിക്കുന്ന ഘട്ടത്തിൽ രണ്ടു ഭാഗത്തേക്കും ഗതാഗതം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമീപത്ത് സമാന്തര റോഡിന്റെ നിർമാണം ദ്രുതഗതിയിൽ ആരംഭിച്ചിട്ടുണ്ട്.
രണ്ടര മാസത്തിനുള്ളിൽ പെരുവ-പിറവം-പെരുവംമുഴി റോഡിൽ വരുന്ന എല്ലാ പാലങ്ങളുടെയും കലങ്കുകളുടെയും നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റീബിൽഡ് കേരളയിലുൾപ്പെടുത്തി തുക അനുവദിച്ച റോഡ് നിര്മാണം കഴിഞ്ഞ ഒന്നര വർഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു. കുമരകത്തുനിന്നും കുറഞ്ഞ ദൂരത്തിൽ വളരെ വേഗത്തിൽ നെടുമ്പാശേരിയിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് റോഡിന്റെ നിർമാണം. നിർമാണം പുനരാരംഭിച്ച പടവെട്ടി പാലത്തിന്റെ സമാന്തര പാത നിർമിക്കുന്ന പ്രദേശം കഴിഞ്ഞ ദിവസം അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചിരുന്നു.
District News
തിരുവമ്പാടി: സിലോൺ കടവ്- ഇരുമ്പകം ബൈപാസായി നിർമിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കോഴിക്കേട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ കൊട്ടാരത്തിൽ നിർവഹിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മറിയാമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, തിരുവമ്പാടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് പ്രസിഡന്റ് റെജി ചെറിയാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി ലിബിൻ ഏബ്രഹാം, ജിജി ചക്കമൂട്ടിൽ, റോഡ് കമ്മിറ്റി പ്രസിഡന്റ് ജോബിഷ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ജംഗ്ഷൻ അടച്ചുപൂട്ടിയിട്ടും അപകടമരണങ്ങൾ സംഭവിക്കുന്നു.
അപകടംനിറഞ്ഞ ഈ ജംഗ്ഷനിൽ ഇപ്പോൾ കാൽനടക്കാർ ജീവൻ പണയംവച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ കാൽനടയാത്രക്കാർക്ക് റോഡുമുറിഞ്ഞ് കടന്നുപോകാൻ യാതൊരു സുരക്ഷാസംവിധാനവും സ്ഥാപിച്ചിട്ടില്ല. ഇവിടെ അടിപ്പാത നിർമിക്കാൻ അനു മതി ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണ്. അനേകായിരങ്ങൾ പങ്കെടുക്കുന്ന പോട്ട ദേശിയ ബൈബിൾ കൺവൻഷൻ അടുത്തയാഴ്ച്ച ആരംഭിക്കുകയാണ്.
റോഡിന്റെ എതിർവശത്താണ് ബസ് സ്റ്റോപ്പ്. ഇരു വശത്തേയ്ക്കും റോഡ് മുറിഞ്ഞുകടക്കുന്ന ജനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
എത്രയും വേഗം അടിപ്പാത നിർമിക്കുക, പോലീസ് സംവിധാനം ഏർപ്പെടുത്തുക, അടിപ്പാത വരുന്നതുവരെ സിഗ്നൽ സിസ്റ്റം നിലനിർത്തി അപകടങ്ങൾ ഒഴിവാക്കണമെന്നും ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
District News
നിലന്പൂർ: എംപി ഫണ്ടിൽ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് റോഡ് പ്രവൃത്തി തുടങ്ങി. ചാലിയാർ പഞ്ചായത്തിലെ വിജയപുരം-അളക്കൽ റോഡിലാണ് ജനവാസ മേഖലയിലെ ഭാഗങ്ങൾ ഒഴിവാക്കി സ്വകാര്യവ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചത്.
പി.വി.അബ്ദുൾ വഹാബ് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് 400 മീറ്റർ റോഡ് നിർമാണം. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയിൽ മൂലേപ്പാടത്ത് നിന്നാണ് വിജയപുരം-അളക്കൽ റോഡ്.
ഇതിന്റെ തുടക്കത്തിൽ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഏതാനും മീറ്റർ റോഡ് കഴിഞ്ഞാൽ രണ്ട് കിലോമീറ്റർ ഭാഗം ഒഴിവാക്കിയാണ് കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടും എംപി ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമാണം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ജനവാസ മേഖല ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് പിന്നിൽ ചിലരുടെ സ്വാർഥ താത്പര്യമാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.